Pages

Monday, November 3, 2014

സദാചാര കോടതി

രംഗം ഒന്ന്‍. ഒരു വേനല്‍ക്കാല പുലരി. സമയം രാവിലെ പതിനൊന്നു മണി. ഒരു കോടതി വരാന്ത. ചീഫ് ജസ്റ്റീസ് 'ഓങ്ങന്‍ കുറുപ്പ് ' തന്‍റെ അംഗ രക്ഷകരോടൊപ്പം സുസ്മേര വദനനായി നടന്നുവരുന്നു. ഇതേ സമയം വക്കീല്‍ ഇബ്രുവിനേയും കാത്ത് വരാന്തയുടെ ഒരു തൂണും ചാരി നില്‍പ്പാണ് കൊണ്ടോട്ടി കുഞ്ഞാപ്പു. മുഖത്തേക്ക് വെയില്‍ നാളം ഏല്‍ക്കുന്നതിനാല്‍ തന്‍റെ മുഖം അല്പം കോട്ടിയിട്ടാണ് കുഞ്ഞാപ്പുവിന്റെ നില്‍പ്പ്. അതു വഴി കടന്നുപോകുന്ന ജഡ്ജി കുഞ്ഞാപ്പുവിന്റെ മുഖത്തേക്ക് ഒന്ന് കൂടി തറപ്പിച്ചു നോക്കുന്നു. കുഞ്ഞാപ്പുവിന്റെ മുഖത്തിന്‌ മാറ്റമില്ല. തന്നെ പല്ലിളിച്ചു കാണിക്കാന്‍ ഈ രാജ്യത്ത് തന്‍റെ ഭാര്യയെ കൂടാതെ വേറൊരു എമ്പോക്കിയോ? ചീഫ് ജസ്റ്റീസ് കൊപാകുലനാവുന്ന ഭാവം ക്ളോസപ്പില്‍....
.........................................................................................................
രംഗം രണ്ട്. കോടതിയുടെ അകം. ഇരിപ്പിടത്തില്‍ ഉപവിഷ്ടനാവുന്ന ജഡ്ജി. അകത്ത് ഡ്യൂട്ടിയിലുള്ള പോലീസുകാരില്‍ ഒരാളെ വിളിച്ചു തൂണും ചാരി നില്‍ക്കുന്ന കുഞ്ഞാപ്പുവിനെ പ്രതിക്കൂട്ടിലേക്ക് കൊണ്ട് വരാന്‍ കല്‍പ്പിക്കുന്നു. കാരണം അറിയാഞ്ഞിട്ടു പോലും യാതൊരു കൂസലും ഇല്ലാതെ കുഞ്ഞാപ്പു പ്രതിക്കൂട്ടില്‍ നില്‍ക്കുന്നു. ജഡ്ജി കുറ്റപത്രം എഴുതി അതു വായിക്കുന്നു. "ബഹുമാനപ്പെട്ട കോടതി വരാന്തയില്‍ മനപ്പൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ അതുവഴി പോകുന്നവരെയും വരുന്നവരെയും അവഹേളിക്കുന്ന രീതിയില്‍ പല്ലിളിച്ചു ഗോഷ്ടി കാണിക്കുന്ന ഈ പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ല. ആയതിനാല്‍ പ്രതിയുടെ പ്രായം ആരോഗ്യം ഇവ കണക്കിലെടുത്ത് പ്രതിയില്‍ നിന്നും ആയിരം രൂപ പിഴയും കോടതി പിരിയുന്നത് വരെ തടവും ഈ കോടതി വിധിച്ചിരിക്കുന്നു. പ്രതിക്ക് എന്തെങ്കിലും ബോധിപ്പിക്കാന്‍ ഉണ്ടോ?"
"ഉണ്ട് ഏമാനേ... ആയിരം ഉലുവ ഈ കൊണ്ടോട്ടി കുഞ്ഞാപ്പുന് വെറും പുല്ലാ...അതു ചോയിക്കാന്‍ വേണ്ടി ന്നെ ഈ കൂട്ടില്‍ക്ക് വിളിച്ചു വരുത്തേണ്ട വല്ല കാര്യും ണ്ടായിരുന്നോ....ചോയിച്ചാല്‍ ഞാന്‍ പൊറത്ത് ന്ന് തന്നെ തരൂലായിരുന്നോ...."
ഇത്രയും പറഞ്ഞ് തന്‍റെ ഉടുമുണ്ട് പൊക്കി ട്രൌസറിന്റെ പോക്കറ്റില്‍ നിന്നും ആയിരം രൂപ എടുത്തു കൊടുക്കുന്നു. ഉടനെ ജഡ്ജി
"വീണ്ടും കോടതിയെ അപമാനിച്ചു... കോടതിയില്‍ മുണ്ട് പൊക്കി കാണിച്ചതിന് പ്രതിക്ക് രണ്ടായിരം രൂപ പിഴ അടക്കാന്‍ ഈ കോടതി വിധിക്കുന്നു..."
..................................................................................................................
രംഗം മൂന്ന്‍. അതേ കോടതിയുടെ മുന്‍ഭാഗം. കുഞ്ഞാപ്പുവിന്റെ ചുറ്റും വിവിധ ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍... കുഞ്ഞാപ്പുന്റെ പ്രതികരണം
"വെയില്‍ കൊണ്ടപ്പോ നെറ്റി ചുളിച്ചതിനു ആയിരം രൂപ...പൈസ എടുക്കാന്‍ ട്രൌസറില്‍ കയ്യിട്ടതിനു രണ്ടായിരം രൂപ...ഇതൊക്കെ ഞാന്‍ അറിയാതെ ചെയ്തതാ... ഇപ്പം ഞാന്‍ പോണൂ... പോയിട്ട് ഞാന്‍ നവംബര്‍ രണ്ടാം തീയതി ഒരു വരവ് വരും. ഒറ്റക്കല്ല...ന്‍റെ നാട്ടിലെ ഉളുപ്പില്ലാത്ത ന്‍റെ ചെങ്ങായ്മാരെ മുഴുവന്‍ അണ്ടര്‍വെയര്‍ ഇടാതെ ഇവടെ കൂട്ടിക്കൊണ്ടു ഒരു വരവ് വരും. അന്ന് ഞങ്ങള്‍ എല്ലാരും കൂടി ആ ജഡ്ജിക്ക് ഒരു പണി കൊടുക്കും. ഞങ്ങള് മുന്നും പിന്നും കാട്ടിക്കൊടുക്കും. പൈസ എത്ര അടക്കേണ്ടി ബന്നാലും ഈ കുഞ്ഞാപ്പുന് പുല്ലാ....."

Sunday, November 2, 2014

കിണ്ടി...

ചെറുപ്പത്തില്‍ കേട്ട, എന്‍റെ ഉമ്മ പറഞ്ഞ ഒരു കഥയാണ്. ഒരു മുസ്ലിം കല്യാണ വീട്. കല്യാണത്തിന്റെ തലേദിവസം രാത്രി കുടുംബങ്ങള്‍ എല്ലാം ഒത്തു കൂടിയിട്ടുണ്ട്. സ്ത്രീകള്‍ എല്ലാവരുംകൂടി ഒരു മുറിയില്‍ സൊറ പറഞ്ഞു ഇരിക്കുകയാണ്. കൂട്ടത്തില്‍ പ്രായം ചെന്ന ഒരു വലിയുമ്മ വെറ്റിലയും മുറുക്കി മാറി ഇരിക്കുന്നുണ്ടായിരുന്നു. ഇതിനിടയില്‍ അകത്തുണ്ടായിരുന്ന വെള്ളം നിറച്ച ഒരു കിണ്ടിയുമായി ഒരു സ്ത്രീ മൂത്രമൊഴിക്കാന്‍ പുറത്തേക്കു പോയി. (ഇന്നത്തെപ്പോലെ അകത്തു കക്കൂസും കുളിമുറിയും അന്നില്ലായിരുന്നു) ആ സ്ത്രീ തിരിച്ചു വന്നു. കിണ്ടിയിലെ വെള്ളം പാതി തീര്‍ന്നിരുന്നു. കുറച്ചു കഴിഞ്ഞു വേറൊരു സ്ത്രീ പുറത്തു പോയി വന്നതോടെ കിണ്ടി കാലിയായി. പിന്നീട് പോകുന്നവര്‍ വെള്ളം ഇല്ലാത്ത കിണ്ടിയുമായാണ് മൂത്രപ്പുരയിലേക്ക്‌ പോകുന്നത്. എന്നാല്‍ എല്ലാരും കിണ്ടിയില്‍ നിറയെ വെള്ളമുണ്ടെന്നു മറ്റുള്ളവര്‍ക്ക് തോന്നുന്ന രീതിയില്‍ പിടിച്ചാണ് പോക്ക്. ആ വലിയുമ്മ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ വല്ല്യുമ്മ ഒരു സ്ത്രീയോട് പറഞ്ഞു: "മോളേ...അടുക്കളയില്‍ ചെന്ന് ആ 'ചെരവ' ഇങ്ങോട്ട് കൊണ്ട് വാ..."
ചിരവയുമായി ഇരുട്ടിലേക്ക് ഇറങ്ങിയ വല്ല്യുമ്മ മുറിയിലുണ്ടായിരുന്നവരോട് പറഞ്ഞു: "കുട്ട്യോളെ...ഞാനൊന്ന് മൂത്രം പാത്തി വരാം..."
ഒരു സ്ത്രീ ചോദിച്ചു.
"മൂത്രം ഒഴിക്കാന്‍ എന്തിനാ വല്ലിമ്മാ ചെരവ"
"അതോ...എല്ലാരും തൊണക്ക് ഒരു കിണ്ടി കൊണ്ടോകുന്നു...ഞാന്‍ ചെരവ കൊണ്ടോകുന്നു.."
(ഇതിനകത്തെ ഹാസ്യത്തെക്കാള്‍ എന്നെ ആകര്‍ഷിച്ചത് ഇതില്‍ അടങ്ങിയ ഒരു സന്ദേശമുണ്ട്. മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാന്‍ ആരും ശ്രദ്ധിക്കുന്നില്ല എന്ന വിശ്വാസത്തില്‍ വെള്ളമില്ലാത്ത കിണ്ടിയുമായി നമ്മളൊക്കെ ജീവിതത്തില്‍ പലവട്ടം മൂത്രം ഒഴിക്കാന്‍ പോയിട്ടില്ലേ...)

ഒരുപാട് പറഞ്ഞു തന്നു. തമാശകളും അല്ലാത്തതും...ഇനിയും പലതും പറയാന്‍ ബാക്കി വെച്ച് ഉമ്മ വിട പറഞ്ഞിട്ട് പത്തു വര്‍ഷം തികയുന്നു....

Monday, January 20, 2014

പടച്ചോനെ കണ്ടോ

കള്ളൻ അയമു പെരകമണ്ണ ഗ്രാമത്തിന്റെ ഒരു കുരുവായിരുന്നു. എപ്പോഴാണ് എവിടെയാണ് പൊട്ടുക എന്നറിയാത്ത ഒരു കുരു. കണ്ണിൽ കണ്ട, പൊക്കാൻ പറ്റുന്ന എന്തും അയമു പൊക്കിയിരിക്കും. പോലീസിന്റെയും നാട്ടുകാരുടെയും അടിയും കുത്തും ചവിട്ടുമൊക്കെ ആവോളം കൊണ്ടിട്ടും അയമു നന്നായിട്ടില്ല. ഒടുവിൽ ഒസ്സാൻ കുഞ്ഞാപ്പു നാട്ടുകാരുടെ മുൻപിൽ ഒരു നിർദ്ദേശം വെച്ചു. അടുത്തിടെ പള്ളിയിൽ പുതുതായി വന്ന ഇമാം കാസിം മുസ്ലിയാർ ചുരുങ്ങിയ നാൾ കൊണ്ട് എത്രയോ കുരുത്തം കെട്ട ചെറുക്കന്മാരെ ഉപദേശിച്ചു നന്നാക്കിയെടുത്തിട്ടുണ്ട്. അവരൊക്കെ ഇപ്പോൾ ക്രത്യമായി പള്ളിയിലും വരുന്നുണ്ട്. അയമുവിനെയും ഒന്ന് ഉപദേശിച്ചു നന്നാക്കാൻ മുസ്ലിയാരെ ഏൽപ്പിച്ചാലോ?  അങ്ങനെ നാട്ടുകാര് അയമുവിന്റെ കാര്യം മുസ്ലിയാരെ ഏൽപ്പിച്ചു. കാസിം മുസ്ലിയാർ ഒരു വൈകുന്നേരം അയമുവിനെയും കൂട്ടി നടക്കാൻ ഇറങ്ങി. ചാലിയാറിന്റെ തീരത്ത് പോയി രണ്ടു പേരും ഇരുന്നു. മുസ്ലിയാർ ഉപദേശം തുടങ്ങി. എന്ത് പറഞ്ഞാലും അയമു അതിനെ എതിർത്ത് സംസാരിക്കും. മുസ്ലിയാർ ക്ഷമയുടെ നെല്ലിപ്പലക കാണാനും തുടങ്ങി. ഒടുവിൽ മുസ്ലിയാർ പടച്ചോന്റെ കാര്യം പറഞ്ഞു. അയമുവിനു ഒരു കൂസലുമില്ല. പടച്ചോനെ കാണാതെ വിശ്വസിക്കില്ല എന്നായി അയമു. പടച്ചോനെ കാണാൻ പറ്റില്ലെന്ന മുസ്ലിയാരുടെ വാദങ്ങളൊന്നും അയമു അംഗീകരിക്കുന്നില്ല. അവസാനം ദേഷ്യം സഹിക്ക വയ്യാതെ മുസ്ലിയാർ അയമുവിനെയും കൊണ്ട് പുഴയിലേക്ക് എടുത്തു ചാടി. നിലയില്ലാ  വെള്ളത്തിൽ അയമുവിന്റെ തല പിടിച്ചു വെള്ളത്തിൽ മുക്കി പിടിച്ചു ശ്വാസം പോകുമെന്ന അവസ്ഥയിൽ പൊക്കി പിടിച്ചു ചോദിച്ചു...
"പടച്ചോനെ കണ്ടോ അയമൂ ..."
"ഇല്ല മൊയ്ലിയാരെ..."
വീണ്ടും ഇത് തന്നെ ആവർത്തിച്ചു..പല പ്രാവശ്യം ആയപ്പോൾ മുങ്ങി പൊങ്ങിയ അയമു മുസ്ലിയാരോട് തിരിച്ചൊരു ചോദ്യം...
"അല്ല മൊയിലിയാരെ... നിക്കൊരു സംശയം...ഈ പടച്ചോൻ ഇവടെതന്നെയാണ് മുങ്ങിയത്  ന്ന്  ങ്ങൾക്ക് നല്ല ഒറപ്പുണ്ടോ..."

പാവപ്പെട്ടവരെ സഹായിച്ചവർ

സ്വർഗത്തിന്റെ കാവൽക്കാരൻ പുണ്യവാളൻ സ്വർഗത്തിൽ പ്രവേശിച്ച ഓരോരുത്തരെയായി   വിലയിരുത്തുകയാണ്. അന്ന് സ്വർഗത്തിൽ എത്തിയവർക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു. ഭൂമിയിൽ ഒരുപാട് തെറ്റുകൾ ചെയ്തിട്ടും ചില സൽപ്രവർത്തികൾ അവരെ സ്വർഗത്തിൽ എത്തിച്ചു. ആദ്യം എത്തിയ ഒരു ക്രിമിനൽ വക്കീലിനോട്‌ പുണ്യവാളൻ ചോദിച്ചു. "ഒരുപാട് കൊടും കുറ്റവാളികൾക്ക് വേണ്ടി വാദിച്ചു അവരെ കൊലമരത്തിൽ നിന്നും രക്ഷിച്ചു ക്രൂരത കാട്ടിയ താൻ എങ്ങിനെ സ്വർഗത്തിൽ എത്തി?"
വക്കീൽ : "നിഷ്ക്കളങ്കരായ ഏതാനും പാവപ്പെട്ടവരെ ഞാൻ കൊലക്കയറിൽ നിന്നും രക്ഷിച്ചിട്ടുണ്ട് പ്രഭോ.."
"ശരി...താൻ ആ കാണുന്ന മഞ്ഞ ലൈറ്റ് ഇട്ട റൂമിലേക്ക്‌ പൊയ്ക്കോളൂ..."
അടുത്തതായി ഒരു ഡോക്ടർ എത്തി.
" രോഗികളിൽ നിന്നും പണം പിടുങ്ങിയിരുന്ന താൻ എങ്ങിനെ ഇവിടെ എത്തി.?"
"പാവപ്പെട്ട കുറെ രോഗികളെ ഞാൻ സൗജന്യമായി ചികിൽസിച്ചിരുന്നു പ്രഭോ.."
" ഓ...താൻ ആ കാണുന്ന നീല ലൈറ്റ് കാണുന്ന റൂമിലേക്ക്‌ നടന്നോളൂ..."
പിന്നീട് എത്തിയത് ഒരു അദ്ധ്യാപകൻ.
"കുട്ടികളെ ക്രൂരമായി മർദ്ദിച്ചു പഠിപ്പിച്ചിരുന്ന താങ്കള് എങ്ങിനെ ഇവിടെയെത്തി...?"
"ഒരു പാട് പാവങ്ങളായ കുട്ടികളെ ഒട്ടും മർദ്ദിക്കാതെ തന്നെ പഠിപ്പിച്ചിട്ടുണ്ട് പ്രഭോ..."
"താങ്കൾ ആ കാണുന്ന വെള്ള ലൈറ്റ് കാണുന്ന മുറിയിലേക്ക് പോയിക്കോളൂ..."
അടുത്തതായി എത്തിയത് ഒരു വേശ്യ...
"താൻ എങ്ങിനെ ഇവിടെയെത്തി...?"
"ഭൂമിയിൽ ഒരുപാട് പാവപ്പെട്ടവരെ ഞാനും സുഖിപ്പിച്ചിട്ടുണ്ട് പ്രഭോ..."
ഒരു നിമിഷം ആലോചിച്ചു പുണ്യവാളൻ: " താൻ ദേ... ആ കാണുന്ന എന്റെ റൂമിലേക്ക്‌ നടന്നോളൂ..."
............................ 

Sunday, January 19, 2014

മൈനസ് ബോൾ

വർഷങ്ങൾക്ക് മുമ്പാണ്. 
ഫിഫയുടെ മൈനസ് ബോൾ നിയമങ്ങൾക്കു മുമ്പുള്ള കഥ. 
ബൂട്സും ഷൊർറ്റ്സും ഇല്ലാതെ വെറും കാലു കൊണ്ട് ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന നാട്ടിൻപുറത്തെ ഒരു പറ്റം ജനങ്ങള്. കൊയ്ത്തു കഴിഞ്ഞ നെല്പാടങ്ങളും മൊട്ട പറമ്പുകളും ആയിരുന്നു അവരുടെ താവളം. ശക്തിയുടെ പര്യായമായിരുന്നു മൊയ്ദു എന്ന ഞങ്ങളുടെ ഗ്രാമത്തിന്റെ ഫോർവേഡ് താരം. മൊയ്ദു ഗോൾ പോസ്റ്റിലേക്ക് അടിച്ച ഒരു ബോൾ ലക്‌ഷ്യം തെറ്റി പോയി ഒരു പറങ്കി മാവിൽ ചെന്ന് കൊണ്ടപ്പോൾ ഒരു കൊമ്പു മൊത്തം താഴെ പൊട്ടി വീണതിനു ശേഷമാണത്രേ അയാള് ടീമിന്റെ സ്ഥിരം ഫോർവേഡ് ആയത്. അതുപോലെ തന്നെയായിരുന്നു ഞങ്ങളുടെ ടീമിന്റെ ഫുൾ ബാക്ക് ചോയിയേട്ടൻ. ഏതൊരു ടീമിന്റെയും ഫോർവേഡ് താരങ്ങളുടെ പേടി സ്വപ്നം. ഉരുക്കുകോട്ട എന്നറിയപ്പെട്ടിരുന്ന ചോയിയേട്ടൻ. പിന്നെ ഗോൾ കീപ്പർ സുലൈമാൻ. ചെറുതായിട്ട് ഒന്ന് രണ്ടു പിരി ലൂസ് ഉണ്ടെന്നു അസൂയാലുക്കൾ പറയും. ആള് ധൈര്യവാൻ. ചീറിപ്പാഞ്ഞു വരുന്ന ഏതൊരു പന്തും നിഷ്പ്രയാസം കൈപ്പിടിയിൽ ഒതുക്കും സുലൈമാൻ. 
ചുരുക്കി പറഞ്ഞാൽ ഒന്നിനൊന്നു മെച്ചപ്പെട്ട കിടിലൻ കളിക്കാർ ഞങ്ങളുടെ ടീമിൽ ഉണ്ടായിട്ടും ടൂർണമെന്റുകളിൽ ഞങ്ങളുടെ ടീം തോൽക്കും. സാധാരണ തോൽവിയല്ല. സെൽഫ് ഗോൾ വീണാണ് തോൽവി. ഇതൊരു പതിവായപ്പോൾ തോൽ‌വിയിൽ മനം നൊന്ത ഒരു ആരാധകനും നാട്ടു പ്രമാണിയുമായ മാനുഹാജി  സുലൈമാനോട്‌ ചൂടായി.
 "ജ്ജ് എന്ത് ഗോളിയാ ഡാ... ഏതു വല്ല്യ അടിയും പുടിച്ച് ആളാവണ അനക്ക്‌ മൈനസ് ബോൾ പുടിച്ചാൽ എന്താടാ?"
സുലൈമാന്റെ മറുപടി. "ഹാജിയാരെ, മൊയ്ദൂന്റെ അടി ഞാൻ പുടിക്കും. ചോയിന്റെ മയിനസ്... ആ ബോൾ ന്നെക്കൊണ്ടെന്നല്ല ഒരാളെക്കൊണ്ടും പുടിക്കാൻ കൈയൂല... ഓൻ ജീവനെ പേടീൽ അടിക്കണേ ആ മയ്നസ് ബോളിന്റെ വെയിറ്റ് ങ്ങക്ക് പറഞ്ഞാൽ മനസ്സിലാവൂല....." 

Wednesday, January 15, 2014

പരലോകത്തും ഫുട്ബോൾ

ഫുട്ബാൾ കമ്പക്കാരുടെ നാടായ മലപ്പുറത്തെ രണ്ടു സുഹൃത്തുക്കൾ പോക്കരും ബീരാനും. പന്തുകളി എവിടെയുണ്ടെങ്കിലും അവർ ഒരുമിച്ചു പോയി കാണും. പ്രായം ഏറിയതോടെ മക്കളുടെയും  പേരക്കുട്ടികളുടെയും കണ്ണ് വെട്ടിച്ചാണ് കളി കാണാൻ പോക്ക്. മരിച്ചു കഴിഞ്ഞാൽ പരലോകത്ത് ഫുട്ബാൾ കളി ഉണ്ടാവുമോ എന്ന് രണ്ടു പേർക്കും സംശയം. അതിനു പരിഹാരം എന്നോണം രണ്ടു പേരും ഒരു തീരുമാനത്തിൽ എത്തി. ആരാണോ ആദ്യം മരിക്കുന്നത് അയാള് പരലോകത്തെ പന്ത് കളിയുടെ വിവരങ്ങൾ അതീവ രഹസ്യമായി മറ്റെയാളെ അറിയിക്കണം.
നാളുകൾ കഴിഞ്ഞു. ഒരു ദിവസം പോക്കര് മരിച്ചു. കൂട്ടുകാരന്റെ വേർപാടിൽ മനം നൊന്തു കഴിയുകയായിരുന്ന ബീരാന്റെ മുൻപിൽ ഒരു രാത്രി പോക്കര് പ്രത്യക്ഷപ്പെട്ടു. "ബീരാനേ, പരലോകത്തെ പന്തുകളിയെ കുറിച്ച് രണ്ടു കാര്യങ്ങൾ നെന്നോട് പറയാനുണ്ട്‌. ഒന്ന് നെനെക്ക് സന്തോഷം ഉള്ളതും ഒന്ന് ദുഖവും. ഏതു വേണം?"
"ആദ്യം സന്തോഷമുള്ള വാർത്ത പോരട്ടെ"
" സന്തോഷമുള്ള വാർത്ത പരലോകത്തും ഫുട്ബോൾ ഉണ്ടെടാ... സെവൻസ് ടൂർണമെന്റ് വരെ നടക്കുന്നുണ്ട്. സങ്കടമുള്ള വാർത്ത‍ നാളത്തെ കളിയിൽ ലൈൻ റഫറി നീയാണ് ബീരാനേ...."