Pages

Saturday, February 2, 2013

പൂവിന്‍റെ പേര് പറയൂ...


നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. കോട്ടയത്തു നിന്നും പുതുതായി സ്കൂളില്‍ ഒരു സാര്‍ വന്നു. പേര് മാത്തുകുട്ടി. ഞങ്ങള്‍ക്ക് തികച്ചും അപരിചിതമായ കോട്ടയം സ്റ്റൈല്‍ മലയാളം ആദ്യമായി കേള്‍ക്കുന്നതും സാറില്‍ നിന്നാണ്. ‘ച്ച് പുട്യാട് ല്ലാ’ എന്നതിന് ‘എനിക്കറിയത്തില്ല’ എന്ന് സാര്‍ പറഞ്ഞത് കേട്ടു ഞങ്ങള്‍ ഒരു പാട് കളിയാക്കി ചിരിച്ചിട്ടുണ്ട്. ഞങ്ങള്‍ സംസാരിച്ചിരുന്ന ഏറനാടന്‍ സ്ലാന്ഗ് അതായിരുന്നു ഞങ്ങള്‍ക്കറിയാവുന്ന മലയാളം.
ഒരു ദിവസം സാര്‍ പുതിയൊരു കാര്യം ക്ലാസ്സില്‍ പറഞ്ഞു. കുട്ടികള്‍ക്ക് ഇഷ്ടമുള്ള ഒരു പൂവിന്‍റെ പേരു പറഞ്ഞാല്‍ ആ കുട്ടിയുടെ സ്വഭാവ വിശേഷങ്ങള്‍ സാറ് പറയും.
ആദ്യത്തെ ഊഴം ക്ലാസ് ലീഡര്‍ സുരേഷിന്‍റെതായിരുന്നു. സുരേഷ് എണീറ്റ് നിന്ന് പറഞ്ഞു. “ചെമ്പരത്തി”
സാറ് സുരേഷിന്‍റെ സ്വഭാവ ഗുണങ്ങള്‍ പറഞ്ഞു. ഏതാണ്ടൊക്കെ ശരിയായിരുന്നെന്ന് ഞങ്ങള്‍ക്ക് തോന്നി. പിന്നീട് ഓരോരുത്തരായി സുപരിചിതമായ ഓരോ പൂക്കളുടെ പേരും പറഞ്ഞു... റോസ്, ചെമ്പകം, മല്ലിക.... അങ്ങനെ നീണ്ടു.
അടുത്ത ഊഴം കുഞ്ഞി മുഹമ്മദ്‌ എന്ന കുഞ്ഞാപ്പുവിന്റെതായിരുന്നു...
കണ്ണും പൂട്ടി നിന്ന് കുഞ്ഞി മുഹമ്മദ്‌ ഉറക്കെ വിളിച്ചു പറഞ്ഞു. “ചക്കര കേങ്ങിന്റെ പുഗ്”
കേട്ട സാറിന് ഒന്നും മനസ്സിലായില്ല... (മധുരക്കിഴങ്ങിന്റെ പൂവ്) എന്നാണ് കുഞ്ഞി മുഹമ്മദ്‌ ഉദ്ദേശിച്ചത് എന്ന് പറഞ്ഞു കൊടുക്കാന്‍ ഞങ്ങള്‍ക്കും തോന്നിയില്ല...
“ലോകത്തില്‍ എന്ത് മാത്രം പൂകള് ഒണ്ട്... കര്‍ത്താവെ ഇതെന്നാ പൂവാ ഡോ” എന്ന സാറിന്റെ ചോദ്യത്തിന് കുഞ്ഞി മുഹമ്മദിന്റെ മറുപടി ഇങ്ങനെ... “ചക്കര കേങ്ങിന്റെ പുഗ് അറ്യാത്ത ഇയാള് എവുട്ത്തെ മാസ്റ്റാ ഡാ ..”

Friday, February 1, 2013

കേള്‍ക്കുന്നില്ലാ...


മഞ്ചേരിയിലെ പഴയ മുനിസിപ്പാലിറ്റി ഓഫീസിന്‍റെ പരിസരത്ത് വൈകുന്നേരം ജോലി കഴിഞ്ഞ് ലോറി ഡ്രൈവര്‍മാര്‍  എല്ലാവരും ഒത്തുകൂടും. ഓരോരുത്തരും തങ്ങളുടെ സ്വകാര്യ പ്രശ്നങ്ങളും കുടുംബ കാര്യങ്ങളും പരസ്പരം ചര്‍ച്ച ചെയ്യുന്ന വേദി. ഇവരിലെ കാരണവര്‍ ആയിരുന്നു ഡ്രൈവര്‍ ഹംസാക്ക. ഒരു വൈകുന്നേരം ചര്‍ച്ച ഹംസാക്കാന്റെ കെട്ടിയോള്‍ കദീസുവിനെ കുറിച്ചായിരുന്നു... പ്രശ്നം വേറൊന്നുമല്ല... ഈയിടെയായി കദീസൂന്റെ ചെവിക്ക് എന്തോ കുഴപ്പമുണ്ടെന്നു ഹംസാക്കാക്ക് ഒരു സംശയം. സംശയം തോന്നാന്‍ കാരണമുണ്ട്. എന്തെങ്കിലും ചോദിച്ചാല്‍ മറുപടിയായി വരുന്നത് വേറെ എന്തോ വ്യക്തമാവാത്തത്... മക്കളൊക്കെ കല്യാണം കഴിഞ്ഞു പോയി വീട്ടില്‍ തനിച്ചായത്‌ കൊണ്ടാവും എന്നാണ് ഇതു വരെ തോന്നിയത്. പ്രശ്നം ചര്‍ച്ചക്ക് വിട്ടു. വാസുവേട്ടന്‍ ഒരു പരിഹാരം നിര്‍ദേശിച്ചു... ശാസ്ത്രീയം എന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. പരിഹാരം ഇതായിരുന്നു... ചെവിക്കു കുഴപ്പമുള്ളവര്‍ ഒരു കാരണവശാലും രോഗം ഉണ്ടെന്നു സമ്മതിക്കൂലാ... ചികിത്സ തുടങ്ങുന്നതിനു മുമ്പായി രോഗം എത്രത്തോളം കഠിനമാണെന്ന് തിരിച്ചറിയണം... അതിനുള്ള വഴി ഒരേ ശബ്ദത്തില്‍ ഒരു കാര്യം തന്നെ ദൂരെ നിന്നും അടുത്ത് നിന്നും പറയുക. ദൂരെ നിന്ന് പറയുന്നതാണ് കേള്‍ക്കാത്തതെങ്കില്‍ വല്യ പ്രശ്നമില്ല. സംഗതി എല്ലാവരും അംഗീകരിച്ചു...
അന്ന്‍ ഹംസാക്ക കുറച്ചു നേരത്തേ വീട്ടിലെത്തി. റോഡില്‍ നിന്നും വീട്ടു വളപ്പിലേക്ക് കയറിയപ്പോള്‍ സാമാന്യം ശബ്ദത്തില്‍ വിളിച്ചു പറഞ്ഞു... “കദീസോ...ഞാന്‍ വന്നൂട്ടോ...”
മുന്‍ വാതില്‍ ചാരിയിട്ടെ ഉണ്ടായിരുന്നുള്ളൂ... അതു തള്ളി തുറന്നപ്പോഴും നേരത്തേ പറഞ്ഞ അതേ ശബ്ദത്തില്‍ പറഞ്ഞു... “കദീസോ...ഞാന്‍ വന്നൂട്ടോ...”
മറുപടിയില്ലാ... ഇവള്‍ അടുക്കളയില്‍ ആയിരിക്കും... അടുക്കള വാതിലിനടുത്ത് എത്തിയപ്പോളും അതേ ശബ്ദത്തില്‍ പറഞ്ഞു... “കദീസോ...ഞാന്‍ വന്നൂട്ടോ...”
കദീസു അടുക്കളയിലും ഇല്ല.... പുറത്ത് കിണറ്റിന്‍ കരയില്‍ ഇരുന്നു മീന്‍ മുറിക്കുകയാണ്. അടുത്ത് ചെന്ന ഹംസാക്ക വീണ്ടും അതേ ശബ്ദത്തില്‍ പറഞ്ഞു... “കദീസോ...ഞാന്‍ വന്നൂട്ടോ...”
കലി തുള്ളി കദീസു മീന്‍ മുറിക്കുന്ന കത്തിയുമായി എണീറ്റു...
“മനുസാ...ബെട്ടും ഞാന്‍ കത്ത്യോണ്ട്... മൂന്ന് വട്ടം ഞാന്‍ ബിളിച്ചു പറഞ്ഞു, ഞാന്‍ ഇബടെ മീന്‍ നന്നാക്കുവാ ന്ന്... ഞ്ഞ് പറയാന് ന്നെ കൊണ്ട് ആവൂലാ...”
ഒരാഴ്ച കഴിഞ്ഞു ഡ്രൈവര്‍മാരുടെ ചര്‍ച്ചാ വിഷയം പെരിന്തല്‍മണ്ണ മൌലാനാ ആശുപത്രിയില്‍ ചെവിക്കു ഓപറേഷന്‍ കഴിഞ്ഞു കിടക്കുന്ന ഹംസാക്കയെ കുറിച്ചായിരുന്നു.