Pages

Sunday, January 20, 2013

കുറുപ്പ് മാഷിന്‍റെ ഉപായം

ഒരു പഴയ കാല എല്‍.പി.സ്കൂള്‍...ഹെഡ് മാസ്റ്റര്‍ രാമ കൃഷ്ണന്‍ മാഷ്‌ ആകപ്പാടെ അസ്വസ്ഥനാണ്. കാരണം എ.ഇ.ഓ സ്കൂള്‍ പരിശോധിക്കാന്‍ വരുന്നു...കുട്ടികളുടെ ഹാജര്‍ നില വളരെ കുറവ്... പതിവ് പോലെ പരിഹാരം  കാണാന്‍ സ്കൂളിലെ സീനിയര്‍ അദ്ധ്യാപകന്‍ കുറുപ്പ് മാഷിന്‍റെ സഹായം തേടി. കുറുപ്പ് മാഷ്‌ ഒരു ഉപായം പറഞ്ഞു കൊടുത്തു. 

എ.ഇ.ഓ വന്നു. പതിവിനു വിപരീതമായി എ.ഇ.ഓ ക്ലാസ് റൂമിലേക്ക് പോകുന്നതിനു പകരം ഓഫീസ് റൂമിന്‍റെ മുന്നില്‍ വരാന്തയില്‍ ഒരു കസേരയിട്ട് കൊടുത്തു. ചായയും പഴം പൊരിയും മുന്നിലുണ്ട്. ഹെഡ് മാസ്റ്റര്‍ പറഞ്ഞു.."സാര്‍ ചായ കുടിക്കൂ...ഓരോ ക്ലാസ്സിലെയും കുട്ടികളെ വരി വരിയായി അതാതു ക്ലാസ്സിലെ അദ്ധ്യാപകര്‍ ഇതു വഴി കൊണ്ടുവരും..."  

ഈ സമയം കുറുപ്പ് മാഷ്‌ മൊത്തം കുട്ടികളെയും സ്വരൂപിച്ചു ഒരു ലൈന്‍ ആക്കി നിര്‍ത്തി, ഒരു ടീച്ചറുടെ കൂടെ മുന്‍ ഭാഗത്തേക്ക് പറഞ്ഞു വിട്ടു. തങ്ങളുടെ മുമ്പിലൂടെ കടന്നു പോകുന്ന വരി നോക്കി ഹെഡ് മാസ്റ്റര്‍ എ.ഇ.ഓ യോട് പറഞ്ഞു..."ഈ വരുന്നത് നാലാം ക്ലാസ് ബി.." 

ഇതേ കുട്ടികള്‍ മറ്റൊരു അദ്ധ്യാപകന്റെ കൂടെ വീണ്ടും വന്നു..." മൂന്നു സി.."

മൂന്നാം റൌണ്ട് കടന്നു പോകുമ്പോള്‍ എ.ഇ.ഓ ഹെഡ് മാസ്റ്ററുടെ ചെവിയില്‍ ഇങ്ങിനെ പറഞ്ഞു..."മാഷേ... ദയവായി അടുത്ത റൌണ്ടില്‍ ദേ... ആ മൂന്നാമത് നില്‍ക്കുന്ന  കോങ്കണ്ണന്‍ ഉണ്ടല്ലോ അവനെയൊന്നു മാറ്റിയാല്‍ നന്നായിരുന്നു..." 

Saturday, January 19, 2013

എരുമ ലോണ്‍

കാരകുന്നിലെ ഹൈദര്‍ കാക്ക ഐ ആര്‍ ഡി പി പദ്ധതിയുടെ ഭാഗമായി ഒരു എരുമയെ വാങ്ങാന്‍ തീരുമാനിച്ചു. ബാങ്ക് ലോണ്‍ കിട്ടും, കുറെ നടക്കേണ്ടി വരും എന്നൊക്കെ പലരും പറഞ്ഞിരുന്നു...അപേക്ഷിച്ചു കഴിഞ്ഞപ്പോള്‍ ഹൈദര്‍ കാക്കാക്കും മനസ്സിലായി..സംഗതി എളുപ്പമല്ലാ എന്ന്. എന്തായാലും നനഞ്ഞു..ഇനി ലോണില്‍ കുളിച്ചിട്ടേ കയറൂ എന്ന വാശിയിലാണ് അദ്ദേഹം. പഞ്ചായത്ത്‌, വില്ലേജ്,താലൂക്ക് ഓഫീസുകള്‍ കയറിയിറങ്ങി പേപ്പര്‍ ജോലികള്‍ തീര്‍ത്തു സംഗതി ബേങ്ക് മാനേജരുടെ മേശപ്പുറത്ത് എത്തി. അതോടെ  അടുത്ത കടമ്പ...എങ്ങെനെയെങ്കിലും ലോണ്‍ കൊടുക്കാതിരിക്കാന്‍ ബാങ്ക് മാനേജര്‍ ഓരോ കാരണങ്ങള്‍ കണ്ടെത്തും...ലോണ്‍ കിട്ടാന്‍ വേണ്ടി കച്ച മുറുക്കി ഹൈദര്‍ കാക്കയും.

വരാനിരിക്കുന്ന എരുമക്ക്‌ വേണ്ടി ഒരു തൊഴുത്ത് പണിയാന്‍ ബേങ്ക് മാനേജര്‍ ഉത്തരവിട്ടു. തൊഴുത്തിന്റെ നീളം വീതി തുടങ്ങി എല്ലാം മാനേജരുടെ നിര്‍ദേശ പ്രകാരം ചെയ്തു..ഒടുവില്‍ ആ ദിവസം വന്നു... ബാങ്ക് മാനേജര്‍ തൊഴുത്ത് പരിശോധിക്കാന്‍ വരുന്നു...

തൊഴുത്തിനു ചുറ്റും മാനേജര്‍ നടക്കാന്‍ തുടങ്ങി...എന്തെങ്കിലും കുറ്റം കണ്ടു പിടിക്കണമെന്ന വാശിയോടെ...കണ്ടെത്തുകയും ചെയ്തു...തൊഴുത്തിന്റെ തറ സിമന്‍റ് ഇടണം. ഹൈദര്‍ കാക്കാന്റെ മറുപടി പെട്ടെന്നായിരുന്നു.

"എന്നാലൊരു കാര്യം ചെയ്യാം സാര്‍...തൊഴുത്ത് സിമന്‍റ് ഇടാം...എന്നിട്ട് ഞാനും ന്‍റെ കുട്ട്യാളും ഈ തൊഴുത്തിലേക്ക്‌ താമസം മാറ്റാം....എരുമ വീട്ടിലേക്കു കേറിക്കോട്ടെ...."

(അപ്പോഴാണ്‌ മാനേജര്‍ ഒരു കാര്യം ശ്രദ്ധിച്ചത്...അയാളുടെ വീട് പുല്ലു മേഞ്ഞതും തറ മണ്ണു മായിരുന്നു. ജന്മനാ സിദ്ധിച്ച നര്‍മം... അത് മാത്രമായിരുന്നു  ഹൈദര്‍ കാക്കാന്റെ കൈമുതല്‍) 

Friday, January 18, 2013

ബിരിയാണിക്കോയ

നാട്ടിലെ അറിയപ്പെടുന്ന ബിരിയാണി വെപ്പുകാരനാണ് ബിരിയാണിക്കോയ. കല്യാണ സീസണ്‍ വന്നാല്‍ കോയ തിരക്കിലാണ്. ഒരു ദിവസം ഒന്നിലധികം കല്യാണങ്ങള്‍  ഉണ്ടെങ്കില്‍ മകന്‍ നാസറിനെ ഒരു വീട് ഏല്‍പ്പിച്ച ശേഷം മൊബൈല്‍ ഫോണിലൂടെ അവനു നിര്‍ദ്ദേശങ്ങള്‍ കൊടുക്കും.

ഒരു ദിവസം ഒരു കല്യാണ വീട്ടില്‍ ബിരിയാണി വെച്ച് കൊണ്ടിരിക്കുമ്പോള്‍ സംശയം ചോദിച്ചുള്ള മകന്‍റെ ഫോണ്‍....വിശദമായി വിവരണം നല്‍കുന്നതിനിടയില്‍ സ്വന്തം ചെമ്പിലെ ബിരിയാണി കരിഞ്ഞു പോയോ എന്ന്‍ സംശയം....

പെട്ടെന്ന്‍ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി...കൈയില്‍ കിട്ടിയ ഒരു പാത്രവുമെടുത്ത് നേരെ കിണറ്റിന്‍ കരയിലേക്ക് നടന്നു. അധികം ആഴമില്ലാത്ത കിണര്‍...വെള്ളവും കുറവ്...നാലു പാടും നോക്കി. ഭാഗ്യം...ആരും ശ്രദ്ധിക്കുന്നില്ല. രണ്ടും കല്‍പ്പിച്ച് ബിരിയാണിക്കോയ കിണറ്റിലേക്ക് എടുത്തൊരു ചാട്ടം...

ബിരിയാണിക്കോയ കിണറ്റില്‍ വീണേ.....കല്യാണ വീട്ടില്‍ കൂടിയോരെല്ലാം കിണറ്റിന്‍ കരയിലെത്തി...കോയയെ കിണറ്റില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമം തുടങ്ങി..ഇതിനിടയില്‍ കിണറ്റില്‍ നിന്നും കോയ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു..."കൂട്ടരേ...എന്‍റെ കാര്യം വിട്...ഞാന്‍ എങ്ങെനെയെങ്കിലും കേറി വന്നോളാം...ചെമ്പിലുള്ള ബിരിയാണി കരിഞ്ഞു പോകുമല്ലോ പടച്ചോനെ...ആരെങ്കിലും ചെമ്പിന്‍റെ അടുത്തെക്കൊന്നു പോകീന്ന്‍..."

അന്നത്തെ ബിരിയാണിക്ക് കരിഞ്ഞ ഗന്ധം....പക്ഷെ, ആരും കുറ്റം പറഞ്ഞില്ല കേട്ടോ...ബിരിയാണി കരിഞ്ഞാലും കോയയുടെ ജീവന്‍ തിരിച്ചു കിട്ടിയല്ലോ...ആശ്വാസം...