Pages

Monday, January 20, 2014

പടച്ചോനെ കണ്ടോ

കള്ളൻ അയമു പെരകമണ്ണ ഗ്രാമത്തിന്റെ ഒരു കുരുവായിരുന്നു. എപ്പോഴാണ് എവിടെയാണ് പൊട്ടുക എന്നറിയാത്ത ഒരു കുരു. കണ്ണിൽ കണ്ട, പൊക്കാൻ പറ്റുന്ന എന്തും അയമു പൊക്കിയിരിക്കും. പോലീസിന്റെയും നാട്ടുകാരുടെയും അടിയും കുത്തും ചവിട്ടുമൊക്കെ ആവോളം കൊണ്ടിട്ടും അയമു നന്നായിട്ടില്ല. ഒടുവിൽ ഒസ്സാൻ കുഞ്ഞാപ്പു നാട്ടുകാരുടെ മുൻപിൽ ഒരു നിർദ്ദേശം വെച്ചു. അടുത്തിടെ പള്ളിയിൽ പുതുതായി വന്ന ഇമാം കാസിം മുസ്ലിയാർ ചുരുങ്ങിയ നാൾ കൊണ്ട് എത്രയോ കുരുത്തം കെട്ട ചെറുക്കന്മാരെ ഉപദേശിച്ചു നന്നാക്കിയെടുത്തിട്ടുണ്ട്. അവരൊക്കെ ഇപ്പോൾ ക്രത്യമായി പള്ളിയിലും വരുന്നുണ്ട്. അയമുവിനെയും ഒന്ന് ഉപദേശിച്ചു നന്നാക്കാൻ മുസ്ലിയാരെ ഏൽപ്പിച്ചാലോ?  അങ്ങനെ നാട്ടുകാര് അയമുവിന്റെ കാര്യം മുസ്ലിയാരെ ഏൽപ്പിച്ചു. കാസിം മുസ്ലിയാർ ഒരു വൈകുന്നേരം അയമുവിനെയും കൂട്ടി നടക്കാൻ ഇറങ്ങി. ചാലിയാറിന്റെ തീരത്ത് പോയി രണ്ടു പേരും ഇരുന്നു. മുസ്ലിയാർ ഉപദേശം തുടങ്ങി. എന്ത് പറഞ്ഞാലും അയമു അതിനെ എതിർത്ത് സംസാരിക്കും. മുസ്ലിയാർ ക്ഷമയുടെ നെല്ലിപ്പലക കാണാനും തുടങ്ങി. ഒടുവിൽ മുസ്ലിയാർ പടച്ചോന്റെ കാര്യം പറഞ്ഞു. അയമുവിനു ഒരു കൂസലുമില്ല. പടച്ചോനെ കാണാതെ വിശ്വസിക്കില്ല എന്നായി അയമു. പടച്ചോനെ കാണാൻ പറ്റില്ലെന്ന മുസ്ലിയാരുടെ വാദങ്ങളൊന്നും അയമു അംഗീകരിക്കുന്നില്ല. അവസാനം ദേഷ്യം സഹിക്ക വയ്യാതെ മുസ്ലിയാർ അയമുവിനെയും കൊണ്ട് പുഴയിലേക്ക് എടുത്തു ചാടി. നിലയില്ലാ  വെള്ളത്തിൽ അയമുവിന്റെ തല പിടിച്ചു വെള്ളത്തിൽ മുക്കി പിടിച്ചു ശ്വാസം പോകുമെന്ന അവസ്ഥയിൽ പൊക്കി പിടിച്ചു ചോദിച്ചു...
"പടച്ചോനെ കണ്ടോ അയമൂ ..."
"ഇല്ല മൊയ്ലിയാരെ..."
വീണ്ടും ഇത് തന്നെ ആവർത്തിച്ചു..പല പ്രാവശ്യം ആയപ്പോൾ മുങ്ങി പൊങ്ങിയ അയമു മുസ്ലിയാരോട് തിരിച്ചൊരു ചോദ്യം...
"അല്ല മൊയിലിയാരെ... നിക്കൊരു സംശയം...ഈ പടച്ചോൻ ഇവടെതന്നെയാണ് മുങ്ങിയത്  ന്ന്  ങ്ങൾക്ക് നല്ല ഒറപ്പുണ്ടോ..."

പാവപ്പെട്ടവരെ സഹായിച്ചവർ

സ്വർഗത്തിന്റെ കാവൽക്കാരൻ പുണ്യവാളൻ സ്വർഗത്തിൽ പ്രവേശിച്ച ഓരോരുത്തരെയായി   വിലയിരുത്തുകയാണ്. അന്ന് സ്വർഗത്തിൽ എത്തിയവർക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു. ഭൂമിയിൽ ഒരുപാട് തെറ്റുകൾ ചെയ്തിട്ടും ചില സൽപ്രവർത്തികൾ അവരെ സ്വർഗത്തിൽ എത്തിച്ചു. ആദ്യം എത്തിയ ഒരു ക്രിമിനൽ വക്കീലിനോട്‌ പുണ്യവാളൻ ചോദിച്ചു. "ഒരുപാട് കൊടും കുറ്റവാളികൾക്ക് വേണ്ടി വാദിച്ചു അവരെ കൊലമരത്തിൽ നിന്നും രക്ഷിച്ചു ക്രൂരത കാട്ടിയ താൻ എങ്ങിനെ സ്വർഗത്തിൽ എത്തി?"
വക്കീൽ : "നിഷ്ക്കളങ്കരായ ഏതാനും പാവപ്പെട്ടവരെ ഞാൻ കൊലക്കയറിൽ നിന്നും രക്ഷിച്ചിട്ടുണ്ട് പ്രഭോ.."
"ശരി...താൻ ആ കാണുന്ന മഞ്ഞ ലൈറ്റ് ഇട്ട റൂമിലേക്ക്‌ പൊയ്ക്കോളൂ..."
അടുത്തതായി ഒരു ഡോക്ടർ എത്തി.
" രോഗികളിൽ നിന്നും പണം പിടുങ്ങിയിരുന്ന താൻ എങ്ങിനെ ഇവിടെ എത്തി.?"
"പാവപ്പെട്ട കുറെ രോഗികളെ ഞാൻ സൗജന്യമായി ചികിൽസിച്ചിരുന്നു പ്രഭോ.."
" ഓ...താൻ ആ കാണുന്ന നീല ലൈറ്റ് കാണുന്ന റൂമിലേക്ക്‌ നടന്നോളൂ..."
പിന്നീട് എത്തിയത് ഒരു അദ്ധ്യാപകൻ.
"കുട്ടികളെ ക്രൂരമായി മർദ്ദിച്ചു പഠിപ്പിച്ചിരുന്ന താങ്കള് എങ്ങിനെ ഇവിടെയെത്തി...?"
"ഒരു പാട് പാവങ്ങളായ കുട്ടികളെ ഒട്ടും മർദ്ദിക്കാതെ തന്നെ പഠിപ്പിച്ചിട്ടുണ്ട് പ്രഭോ..."
"താങ്കൾ ആ കാണുന്ന വെള്ള ലൈറ്റ് കാണുന്ന മുറിയിലേക്ക് പോയിക്കോളൂ..."
അടുത്തതായി എത്തിയത് ഒരു വേശ്യ...
"താൻ എങ്ങിനെ ഇവിടെയെത്തി...?"
"ഭൂമിയിൽ ഒരുപാട് പാവപ്പെട്ടവരെ ഞാനും സുഖിപ്പിച്ചിട്ടുണ്ട് പ്രഭോ..."
ഒരു നിമിഷം ആലോചിച്ചു പുണ്യവാളൻ: " താൻ ദേ... ആ കാണുന്ന എന്റെ റൂമിലേക്ക്‌ നടന്നോളൂ..."
............................ 

Sunday, January 19, 2014

മൈനസ് ബോൾ

വർഷങ്ങൾക്ക് മുമ്പാണ്. 
ഫിഫയുടെ മൈനസ് ബോൾ നിയമങ്ങൾക്കു മുമ്പുള്ള കഥ. 
ബൂട്സും ഷൊർറ്റ്സും ഇല്ലാതെ വെറും കാലു കൊണ്ട് ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന നാട്ടിൻപുറത്തെ ഒരു പറ്റം ജനങ്ങള്. കൊയ്ത്തു കഴിഞ്ഞ നെല്പാടങ്ങളും മൊട്ട പറമ്പുകളും ആയിരുന്നു അവരുടെ താവളം. ശക്തിയുടെ പര്യായമായിരുന്നു മൊയ്ദു എന്ന ഞങ്ങളുടെ ഗ്രാമത്തിന്റെ ഫോർവേഡ് താരം. മൊയ്ദു ഗോൾ പോസ്റ്റിലേക്ക് അടിച്ച ഒരു ബോൾ ലക്‌ഷ്യം തെറ്റി പോയി ഒരു പറങ്കി മാവിൽ ചെന്ന് കൊണ്ടപ്പോൾ ഒരു കൊമ്പു മൊത്തം താഴെ പൊട്ടി വീണതിനു ശേഷമാണത്രേ അയാള് ടീമിന്റെ സ്ഥിരം ഫോർവേഡ് ആയത്. അതുപോലെ തന്നെയായിരുന്നു ഞങ്ങളുടെ ടീമിന്റെ ഫുൾ ബാക്ക് ചോയിയേട്ടൻ. ഏതൊരു ടീമിന്റെയും ഫോർവേഡ് താരങ്ങളുടെ പേടി സ്വപ്നം. ഉരുക്കുകോട്ട എന്നറിയപ്പെട്ടിരുന്ന ചോയിയേട്ടൻ. പിന്നെ ഗോൾ കീപ്പർ സുലൈമാൻ. ചെറുതായിട്ട് ഒന്ന് രണ്ടു പിരി ലൂസ് ഉണ്ടെന്നു അസൂയാലുക്കൾ പറയും. ആള് ധൈര്യവാൻ. ചീറിപ്പാഞ്ഞു വരുന്ന ഏതൊരു പന്തും നിഷ്പ്രയാസം കൈപ്പിടിയിൽ ഒതുക്കും സുലൈമാൻ. 
ചുരുക്കി പറഞ്ഞാൽ ഒന്നിനൊന്നു മെച്ചപ്പെട്ട കിടിലൻ കളിക്കാർ ഞങ്ങളുടെ ടീമിൽ ഉണ്ടായിട്ടും ടൂർണമെന്റുകളിൽ ഞങ്ങളുടെ ടീം തോൽക്കും. സാധാരണ തോൽവിയല്ല. സെൽഫ് ഗോൾ വീണാണ് തോൽവി. ഇതൊരു പതിവായപ്പോൾ തോൽ‌വിയിൽ മനം നൊന്ത ഒരു ആരാധകനും നാട്ടു പ്രമാണിയുമായ മാനുഹാജി  സുലൈമാനോട്‌ ചൂടായി.
 "ജ്ജ് എന്ത് ഗോളിയാ ഡാ... ഏതു വല്ല്യ അടിയും പുടിച്ച് ആളാവണ അനക്ക്‌ മൈനസ് ബോൾ പുടിച്ചാൽ എന്താടാ?"
സുലൈമാന്റെ മറുപടി. "ഹാജിയാരെ, മൊയ്ദൂന്റെ അടി ഞാൻ പുടിക്കും. ചോയിന്റെ മയിനസ്... ആ ബോൾ ന്നെക്കൊണ്ടെന്നല്ല ഒരാളെക്കൊണ്ടും പുടിക്കാൻ കൈയൂല... ഓൻ ജീവനെ പേടീൽ അടിക്കണേ ആ മയ്നസ് ബോളിന്റെ വെയിറ്റ് ങ്ങക്ക് പറഞ്ഞാൽ മനസ്സിലാവൂല....." 

Wednesday, January 15, 2014

പരലോകത്തും ഫുട്ബോൾ

ഫുട്ബാൾ കമ്പക്കാരുടെ നാടായ മലപ്പുറത്തെ രണ്ടു സുഹൃത്തുക്കൾ പോക്കരും ബീരാനും. പന്തുകളി എവിടെയുണ്ടെങ്കിലും അവർ ഒരുമിച്ചു പോയി കാണും. പ്രായം ഏറിയതോടെ മക്കളുടെയും  പേരക്കുട്ടികളുടെയും കണ്ണ് വെട്ടിച്ചാണ് കളി കാണാൻ പോക്ക്. മരിച്ചു കഴിഞ്ഞാൽ പരലോകത്ത് ഫുട്ബാൾ കളി ഉണ്ടാവുമോ എന്ന് രണ്ടു പേർക്കും സംശയം. അതിനു പരിഹാരം എന്നോണം രണ്ടു പേരും ഒരു തീരുമാനത്തിൽ എത്തി. ആരാണോ ആദ്യം മരിക്കുന്നത് അയാള് പരലോകത്തെ പന്ത് കളിയുടെ വിവരങ്ങൾ അതീവ രഹസ്യമായി മറ്റെയാളെ അറിയിക്കണം.
നാളുകൾ കഴിഞ്ഞു. ഒരു ദിവസം പോക്കര് മരിച്ചു. കൂട്ടുകാരന്റെ വേർപാടിൽ മനം നൊന്തു കഴിയുകയായിരുന്ന ബീരാന്റെ മുൻപിൽ ഒരു രാത്രി പോക്കര് പ്രത്യക്ഷപ്പെട്ടു. "ബീരാനേ, പരലോകത്തെ പന്തുകളിയെ കുറിച്ച് രണ്ടു കാര്യങ്ങൾ നെന്നോട് പറയാനുണ്ട്‌. ഒന്ന് നെനെക്ക് സന്തോഷം ഉള്ളതും ഒന്ന് ദുഖവും. ഏതു വേണം?"
"ആദ്യം സന്തോഷമുള്ള വാർത്ത പോരട്ടെ"
" സന്തോഷമുള്ള വാർത്ത പരലോകത്തും ഫുട്ബോൾ ഉണ്ടെടാ... സെവൻസ് ടൂർണമെന്റ് വരെ നടക്കുന്നുണ്ട്. സങ്കടമുള്ള വാർത്ത‍ നാളത്തെ കളിയിൽ ലൈൻ റഫറി നീയാണ് ബീരാനേ...."