Pages

Monday, November 3, 2014

സദാചാര കോടതി

രംഗം ഒന്ന്‍. ഒരു വേനല്‍ക്കാല പുലരി. സമയം രാവിലെ പതിനൊന്നു മണി. ഒരു കോടതി വരാന്ത. ചീഫ് ജസ്റ്റീസ് 'ഓങ്ങന്‍ കുറുപ്പ് ' തന്‍റെ അംഗ രക്ഷകരോടൊപ്പം സുസ്മേര വദനനായി നടന്നുവരുന്നു. ഇതേ സമയം വക്കീല്‍ ഇബ്രുവിനേയും കാത്ത് വരാന്തയുടെ ഒരു തൂണും ചാരി നില്‍പ്പാണ് കൊണ്ടോട്ടി കുഞ്ഞാപ്പു. മുഖത്തേക്ക് വെയില്‍ നാളം ഏല്‍ക്കുന്നതിനാല്‍ തന്‍റെ മുഖം അല്പം കോട്ടിയിട്ടാണ് കുഞ്ഞാപ്പുവിന്റെ നില്‍പ്പ്. അതു വഴി കടന്നുപോകുന്ന ജഡ്ജി കുഞ്ഞാപ്പുവിന്റെ മുഖത്തേക്ക് ഒന്ന് കൂടി തറപ്പിച്ചു നോക്കുന്നു. കുഞ്ഞാപ്പുവിന്റെ മുഖത്തിന്‌ മാറ്റമില്ല. തന്നെ പല്ലിളിച്ചു കാണിക്കാന്‍ ഈ രാജ്യത്ത് തന്‍റെ ഭാര്യയെ കൂടാതെ വേറൊരു എമ്പോക്കിയോ? ചീഫ് ജസ്റ്റീസ് കൊപാകുലനാവുന്ന ഭാവം ക്ളോസപ്പില്‍....
.........................................................................................................
രംഗം രണ്ട്. കോടതിയുടെ അകം. ഇരിപ്പിടത്തില്‍ ഉപവിഷ്ടനാവുന്ന ജഡ്ജി. അകത്ത് ഡ്യൂട്ടിയിലുള്ള പോലീസുകാരില്‍ ഒരാളെ വിളിച്ചു തൂണും ചാരി നില്‍ക്കുന്ന കുഞ്ഞാപ്പുവിനെ പ്രതിക്കൂട്ടിലേക്ക് കൊണ്ട് വരാന്‍ കല്‍പ്പിക്കുന്നു. കാരണം അറിയാഞ്ഞിട്ടു പോലും യാതൊരു കൂസലും ഇല്ലാതെ കുഞ്ഞാപ്പു പ്രതിക്കൂട്ടില്‍ നില്‍ക്കുന്നു. ജഡ്ജി കുറ്റപത്രം എഴുതി അതു വായിക്കുന്നു. "ബഹുമാനപ്പെട്ട കോടതി വരാന്തയില്‍ മനപ്പൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ അതുവഴി പോകുന്നവരെയും വരുന്നവരെയും അവഹേളിക്കുന്ന രീതിയില്‍ പല്ലിളിച്ചു ഗോഷ്ടി കാണിക്കുന്ന ഈ പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ല. ആയതിനാല്‍ പ്രതിയുടെ പ്രായം ആരോഗ്യം ഇവ കണക്കിലെടുത്ത് പ്രതിയില്‍ നിന്നും ആയിരം രൂപ പിഴയും കോടതി പിരിയുന്നത് വരെ തടവും ഈ കോടതി വിധിച്ചിരിക്കുന്നു. പ്രതിക്ക് എന്തെങ്കിലും ബോധിപ്പിക്കാന്‍ ഉണ്ടോ?"
"ഉണ്ട് ഏമാനേ... ആയിരം ഉലുവ ഈ കൊണ്ടോട്ടി കുഞ്ഞാപ്പുന് വെറും പുല്ലാ...അതു ചോയിക്കാന്‍ വേണ്ടി ന്നെ ഈ കൂട്ടില്‍ക്ക് വിളിച്ചു വരുത്തേണ്ട വല്ല കാര്യും ണ്ടായിരുന്നോ....ചോയിച്ചാല്‍ ഞാന്‍ പൊറത്ത് ന്ന് തന്നെ തരൂലായിരുന്നോ...."
ഇത്രയും പറഞ്ഞ് തന്‍റെ ഉടുമുണ്ട് പൊക്കി ട്രൌസറിന്റെ പോക്കറ്റില്‍ നിന്നും ആയിരം രൂപ എടുത്തു കൊടുക്കുന്നു. ഉടനെ ജഡ്ജി
"വീണ്ടും കോടതിയെ അപമാനിച്ചു... കോടതിയില്‍ മുണ്ട് പൊക്കി കാണിച്ചതിന് പ്രതിക്ക് രണ്ടായിരം രൂപ പിഴ അടക്കാന്‍ ഈ കോടതി വിധിക്കുന്നു..."
..................................................................................................................
രംഗം മൂന്ന്‍. അതേ കോടതിയുടെ മുന്‍ഭാഗം. കുഞ്ഞാപ്പുവിന്റെ ചുറ്റും വിവിധ ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍... കുഞ്ഞാപ്പുന്റെ പ്രതികരണം
"വെയില്‍ കൊണ്ടപ്പോ നെറ്റി ചുളിച്ചതിനു ആയിരം രൂപ...പൈസ എടുക്കാന്‍ ട്രൌസറില്‍ കയ്യിട്ടതിനു രണ്ടായിരം രൂപ...ഇതൊക്കെ ഞാന്‍ അറിയാതെ ചെയ്തതാ... ഇപ്പം ഞാന്‍ പോണൂ... പോയിട്ട് ഞാന്‍ നവംബര്‍ രണ്ടാം തീയതി ഒരു വരവ് വരും. ഒറ്റക്കല്ല...ന്‍റെ നാട്ടിലെ ഉളുപ്പില്ലാത്ത ന്‍റെ ചെങ്ങായ്മാരെ മുഴുവന്‍ അണ്ടര്‍വെയര്‍ ഇടാതെ ഇവടെ കൂട്ടിക്കൊണ്ടു ഒരു വരവ് വരും. അന്ന് ഞങ്ങള്‍ എല്ലാരും കൂടി ആ ജഡ്ജിക്ക് ഒരു പണി കൊടുക്കും. ഞങ്ങള് മുന്നും പിന്നും കാട്ടിക്കൊടുക്കും. പൈസ എത്ര അടക്കേണ്ടി ബന്നാലും ഈ കുഞ്ഞാപ്പുന് പുല്ലാ....."

1 comment: